വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണത്തെ, പേൾ ഹാർബർ സംഭവത്തോടു താരതമ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക സന്ദർശിച്ച ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചിയുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു അപ്രതീക്ഷിത പരാമർശം.
ഇറാനെ ആക്രമിക്കുന്ന കാര്യം എന്തുകൊണ്ട് സഖ്യകക്ഷികളിൽനിന്നു മറച്ചുവച്ചു എന്ന് ജാപ്പനീസ് മാധ്യമപ്രവർത്തകൻ ചോദിച്ചതിനു മറുപടി നല്കുകയായിരുന്നു ട്രംപ്. ഞെട്ടൽ നല്കുക എന്നതായിരുന്നു ലക്ഷ്യമെന്നു ട്രംപ് മറുപടി നല്കി. “ഏറ്റവും നന്നായി ഞെട്ടിച്ചിട്ടുള്ളത് ജപ്പാനാണല്ലോ? പേൾ ഹാർബറിനെക്കുറിച്ച് നിങ്ങൾതന്നെ പറഞ്ഞാലും” എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
1941 ഡിസംബർ ഏഴിന് ജാപ്പനീസ് സേന അമേരിക്കയിലെ പേൾ ഹാർബർ തുറമുഖത്ത് അപ്രതീക്ഷിത ആക്രമണം നടത്തി 2,390 പേരെ വധിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണ് അമേരിക്ക ഔദ്യോഗികമായി രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമാകുന്നത്. അമേരിക്ക 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് യുദ്ധം ജയിച്ചു.
ട്രംപിന്റെ സമാനതകളില്ലാത്ത താരതമ്യം മാധ്യമപ്രവർത്തകർ തമാശയായി കണ്ടു ചിരിച്ചു. എന്നാൽ, ട്രംപിനൊപ്പമുണ്ടായിരുന്ന ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചി അത്ര സന്തുഷ്ടയല്ലായിരുന്നു.